തിരുവല്ല: ടാർ മോഷ്ടിച്ചു കടത്തിയതിനു സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതി തിരുവല്ല പോലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ(44) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനാലിനു രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 8.30 നുമിടയിൽ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിന് മുൻവശം പവലിയന് സമീപം തിരുവല്ല ടി കെ റോഡ് – പുഷ്പഗിരി റോഡ് ടാർ ചെയ്യാൻ സൂക്ഷിച്ചിരുന്ന 15 ടാർ വീപ്പകൾ ഇയാളും രണ്ടു സുഹൃത്തുക്കളും ചേർന്ന് പിക് അപ്പ് വാനിൽ കടത്തുകയായിരുന്നു.
ഒന്നര ലക്ഷം രൂപ വിലവരുന്നതാണ്. തുടർന്ന് സുഹൃത്തായ കരുനാഗപ്പള്ളിയിലെ ഒരു കോൺട്രാക്ടർക്ക് വിൽക്കുകയും ചെയ്തു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾക്കെതിരെ എൽ പി വാറന്റ് നിലവിലുണ്ട്. ഇയാളെ ചങ്ങനാശ്ശേരിയിൽ നിന്നും ഈ മാസം മൂന്നിനു അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചു.
പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തിരുവല്ലയിൽ നിന്നും ടാർ കടത്തിയ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. താമരശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലും നിന്നുമായി ടാർവീപ്പുകൾ കൂട്ടാളികൾക്കൊപ്പം മോഷ്ടിച്ച് കരുനാഗപ്പള്ളിയിലെ കോൺട്രാക്ടർക്ക് വിറ്റ് പണം വാങ്ങിയിട്ടുള്ളതായും സമ്മതിച്ചു. തുടർന്ന് തിരുവല്ല പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളിൽ നിന്നും ടാർ വാങ്ങിയ കരുനാഗപ്പള്ളി പന്മന കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് ഇക്ബാ (53)ലിനെ കേസിൽ നാലാം പ്രതിയായി ഉൾപ്പെടുത്തുകയും, പിറ്റേന്ന് പിടികൂടുകയും ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികളായ കൊടുവള്ളി സ്വദേശികൾക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.