തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ദൈവതുല്യനെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീകുമാരഗുരുദേവന്റെ 148-മത് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് കേരളത്തിൽ നവോത്ഥാന നായകന്മാരും ദൈവതുല്യരായിട്ടുള്ള മഹാന്മാരും ജനിച്ചതും ജീവിച്ചതും. അക്കാലത്ത് ജീവിച്ച ദൈവതുല്യനായിരുന്നു ശ്രീകുമാരഗുരുദേവൻ എന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവൻ മാറ്റത്തിനായി നിലകൊണ്ടു. സന്തോഷത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ടു. വെളിച്ചം, വിജ്ഞാനം, വിമോചനം എന്ന പ്രത്യയശാസ്ത്രം മുന്നോട്ടുവച്ചു. സഭാ പ്രസിഡന്റ് വൈ. സദാശിവൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ബിഎസ്പി ദേശീയ കോർഡിനേറ്റർ ഡോ.ജയപ്രകാശ് സിംഗ് മുഖ്യാതിഥിയായി. സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ ജന്മദിന സന്ദേശം നൽകി.
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ.രാജു, കോട്ടയം ജില്ലാ പഞ്ചായത്തംഗം വിനു ജോബ്, ഗുരുകുല ഉപദേഷ്ടാവ് ഒ.ഡി വിജയൻ, ഹൈകൗൺസിലംഗങ്ങളായ കെ.ദേവകുമാർ, എം.ആർ.തമ്പി ഇരവിപേരൂർ ഗ്രാമപഞ്ചായത്തംഗം എസ്.കെ പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. സഭാ ജനറൽ സെക്രട്ടറി കെ.ഡി സീത്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ കൃതജ്ഞതയും രേഖപ്പെടുത്തി .






