തിരുവല്ല: ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42) ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്. ശാരിയുടെ പിതാവ് കെ ശശി, സഹോദരി രാധാമണി എന്നിവർക്ക് ഗുരുതരമായ പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വയറിനു കുത്തേറ്റ ശശി ആശുപത്രി വെന്റിലേറ്ററിലും, രാധാമണി തീവ്ര പരിചരണവിഭാഗത്തിലുമാണ്. സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കൽ മൊബൈൽ ഫോണോ പേഴ്സോ ഇല്ല. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് വ്യാപകമാക്കി.
പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. വിവിധ സ്റ്റേഷനുകൾക്കും ജില്ലക്ക് പുറത്തും പ്രതിയെ സംബന്ധിച്ച് സന്ദേശം കൈമാറിയിട്ടുണ്ട്. എവിടെങ്കിലും കണ്ടാൽ ആളുകൾക്ക് പോലീസിനെ അറിയിക്കേണ്ട ഫോൺ നമ്പരുകൾ പുറത്തുവിട്ടു.
തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘത്തിൽ കോയിപ്രം കീഴ്‌വായ്പൂർ പുളിക്കീഴ് എസ് എച്ച് ഓ മാരും മറ്റും ഉൾപ്പെടുന്നു. വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പരുകൾ, ഡിവൈഎസ്പി തിരുവല്ല 9497990035, എസ് എച്ച് ഓ കോയിപ്രം 9497947146, 8547429572, എസ് ഐ കോയിപ്രം 9497980232, കോയിപ്രം പോലീസ് സ്റ്റേഷൻ 04692660246.