ന്യൂഡല്‍ഹി : എണ്ണ വിതരണത്തിലുണ്ടായ തടസ്സം മറികടക്കാന്‍ തന്ത്രപരമായ നീക്കം നടത്തി ഇന്ത്യ. ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ പാതിവഴിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. മാർച്ച് 21ന് ന്യൂ മംഗളൂരൂവില്‍ അക്വ ടൈറ്റന്‍ എന്ന കപ്പല്‍ യുറല്‍സ് ക്രൂഡുമായി എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ജനുവരി അവസാനം ബാള്‍ട്ടിക് കടലിലെ തുറമുഖത്തുനിന്ന് എണ്ണ കയറ്റിയ അക്വാ ടൈറ്റാന്‍ ദക്ഷിണ ചൈനാ കടലില്‍ വെച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോര്‍ടെക്സ നല്‍കുന്ന വിവരപ്രകാരം ചൈനയിലേക്കുള്ള ഏഴ് റഷ്യന്‍ കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. കസാഖ്സ്ഥാനില്‍നിന്നുള്ള എണ്ണയുമായി പുറപ്പെട്ട സോസൂ എന്‍ കപ്പല്‍ മാര്‍ച്ച് ആദ്യവാരമാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്.
അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ മൂന്നു കോടി ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തിയത്. ഇന്ത്യയ്ക്കു പിന്നാലെ മറ്റ് രാജ്യങ്ങള്‍ക്കും ഇളവു കൊടുത്തതോടെ, ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി ആവശ്യാനുസരണം ഓരോ രാജ്യങ്ങളിലേക്ക് പോയിരുന്നു.






