തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനനാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് ‘വിജ്ഞാനോത്സവ’ത്തോടെ തുടക്കമാവുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനവുമായും കൈമാറ്റം ചെയ്യാനാവും.
എല്ലാവിധ മുന്നൊരുക്കങ്ങൾ നടത്തിയും ആവശ്യമായ പരിശീലനം എല്ലാതലത്തിലും നൽകിയുമാണ് സർവ്വകലാശാലകളെ നാലുവർഷ ബിരുദം നടപ്പിലാക്കാൻ സജ്ജമാക്കിയതെന്നും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താൻ സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങൾ (സിഎസ്ഡിസിസിപി) ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.