തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് കള്ളമാണെന്നും മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മേയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി.യോഗത്തിനു ശേഷമാണ് ബാർ ഉടമകൾ പണം പിരിക്കാൻ ഇറങ്ങിയത്.ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്.പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.വിഷയത്തിൽ പ്രതിപക്ഷം സമരപരിപടികൾ തുടങ്ങും .രണ്ടുമന്ത്രിമാരും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.