തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജു കുമാർ (29), ഇയാളെ ഒളിവിൽ താമസിക്കുവാൻ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയിൽ വീട്ടിൽ നിഖിൽ പ്രസാദ് ( 29 ) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തി രണ്ടാം തീയതി രാത്രി 10 മണിയോടെ മഞ്ഞാടി ജംഗ്ഷന് സമീപം ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവല്ലയിൽ നിന്നും മഞ്ഞാടി ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന ഗോകുൽ, അഖിലേഷ് എന്നിവരെ കാർ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
കാർ തടഞ്ഞ സുജു കുമാറും സംഘവും അഖിലേഷിനെ കുത്തി പരിക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസിൽ മൂന്നു പ്രതികൾ പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ സുജു കുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച പുലർച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സുജുവിന് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് നിഖിൽ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയിൽ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി സുജുവിനും നിഖിലിനും എതിരെ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു