പത്തനംതിട്ട: വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളും ആചാര്യന്മാരുമാണ് നമ്മുടെ സനാതന ധർമം നിലനിർത്തി പോകുന്നതെങ്കിൽ അതിനെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല. നമ്മുടെ മനസിലെ ആശങ്കകളാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സെമിനാർ നടത്താൻ തന്നെ കാരണം. പന്തളത്ത് നടന്ന ഭക്തസംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കോലാഹലങ്ങളും അവസാനം അയ്യപ്പഭക്തരെ കണ്ണീരിലാക്കിയതും നമ്മൾ കണ്ടു. പുതിയ അദ്ധ്യായങ്ങൾ ഇനിയും വന്നേക്കാം. അതുകൊണ്ട് തന്നെ ശബരിമല സംരക്ഷിച്ചേ പറ്റൂ.
ആത്മീയമായും ഭൗതികമായും കേരളത്തിന്റെ പുണ്യമാണ് ശബരിമല. ആ ശബരിമല സംരക്ഷിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ടെന്ന ഉത്തമമായ ബോധ്യത്തിലാണ് ശബരിമല കർമ സമിതിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും ക്ഷണത്തിന്റെ പേരിൽ ഇത്രയധികം ഭക്തർ ഇവിടെ എത്തിയത്. അവർ വെറും അയ്യപ്പഭക്തരല്ല. പല ആചാര്യന്മാരുണ്ട്. വിവിധ സാമുദായിക സംഘടനകളുടെ പ്രതിനിധികളുണ്ട്. ശബരിമല ആചാരവുമായി ബന്ധപ്പെട്ട ആളുകളുണ്ട്. ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്മാരുണ്ട്.
പമ്പയിൽ ഒരുക്കിയത് പോലെ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, ഭക്തർക്ക് അവരുടെ അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുള്ള വികസനം ശബരിമലയിൽ വേണം. പക്ഷേ ആ വികസനം ഒരിക്കലും വിശ്വാസത്തിന് എതിരായിരിക്കരുത്. എല്ലാ ആരാധനാലയത്തിന്റെയും അടിത്തറ വിശ്വാസം തന്നെയാണ്. വിശ്വാസത്തിൽ ഊന്നി ശബരിമല വികസിച്ചേമതിയാകൂ. വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്.
ഓരോ ക്ഷേത്രവും എങ്ങനെ നശിപ്പിക്കുമെന്ന് പല തലങ്ങളിൽ ഗൂഢാലോചനയും ആലോചനയും നടക്കുന്നുണ്ട്. അത്തരമൊരു സന്ദർഭത്തിൽ ശബരിമലയുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാലാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചത്. യുവതിപ്രവേശനം അടഞ്ഞ അദ്ധ്യായമോ കഴിഞ്ഞ അദ്ധ്യായമോ അല്ല. സുപ്രീംകോടതിയിൽ ഇപ്പോഴും വിഷയം നിലനിൽക്കുന്നു. നാമം ജപിച്ചതിന്, ശരണം വിളിച്ചതിന്, ശബരിമലയിൽ പോയതിന്, ആയിരക്കണക്കിന് ആളുകൾക്കെതിരെ എടുത്ത കേസ് ഒരെണ്ണം പോലും പിൻവലിച്ചിട്ടില്ലെന്നും കെ പി ശശികല വ്യക്തമാക്കി.






