ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
അധികമായെത്തുന്ന വെള്ളം അതിവേഗം കടലിലേക്ക് ഒഴുക്കിക്കളയാൻ ആവശ്യമായ നടപടി സ്വീകരിച്ചു. പൊഴിയുടെ വീതി കൂട്ടാൻ 15 മണ്ണുനീക്കി യന്ത്രങ്ങൾ കൂടി വെള്ളിയാഴ്ച്ച ഉച്ചയോടെ തന്നെ എത്തിക്കാൻ തീരുമാനിച്ചു.
പൊഴിയിലൂടെയുള്ള നീരൊഴുക്ക് കുറവാണെന്ന വിലയിരുത്തലിനെ തുടർന്നാണ് കൃഷി മന്ത്രി പി പ്രസാദ് അടിയന്തിര യോഗം വിളിച്ചത്.
അടിയന്തര സാഹചര്യം നേരിടുന്നതിന് വേഗത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.എച്ച് സലാം എം എൽ എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തോമസ് കെ തോമസ് എം എൽ എയും ഓൺലൈനായി പങ്കെടുത്തു.
അടിയന്തര സാഹചര്യത്തിൽ കെ എം എൽ, ഐ ആർ ഇ എന്നിവയും പൊഴിമുറിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത കോൺട്രാക്ടറും ചേർന്ന് അധിക യന്ത്രങ്ങൾ എത്തിക്കും. നിലവിൽ എട്ട് യന്ത്രങ്ങൾ പൊഴി വീതി കൂട്ടുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. നീക്കുന്ന മണൽ അതിവേഗം മേഖലയിൽ നിന്ന് ഒഴിവാക്കാനും ക്രമീകരണം ഏർപ്പെടുത്തി.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നീരൊഴുക്കിന് തടസ്സമാകുന്നുണ്ടെങ്കിൽ അവ നീക്കാൻ കരാർ കമ്പനികൾക്കും നിർദ്ദേശം നൽകി. പുതിയ സാഹചര്യത്തിൽ കുട്ടനാട്ടിൽ ആവശ്യമുള്ളിടത്തെല്ലാം ക്യാമ്പുകളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിക്കാനും ജില്ലാ കളക്ടർ അലക്സ് വർഗീസ് യോഗത്തിൽ നിർദേശിച്ചു.