പത്തനംതിട്ട: വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതി. ജഡ്ജി പി അഞ്ജലി ദേവിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം പത്തനാപുരം പുന്നല ചാചിപ്പുന്ന എഞ്ചൂർ തെക്കേക്കര ലക്ഷംവീട്ടിൽ താമസം ഷൈജു എന്ന നവാസി (40) നെയാണ് കോടതി ശിക്ഷിച്ചത്.
കൊടുമൺ പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി പുറപ്പെടുവിച്ചത്. മുടിയൂർക്കോണം സ്വദേശിനിയെ വീട്ടിലേക്ക് നടന്നു പോകവേ 2018 മേയ് 20 ന് വൈകിട്ട് 7 ന് പിന്നിലൂടെ വന്ന പ്രതി കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തള്ളിയിടുകയും വസ്ത്രം വലിച്ചുകീറുകയും വായ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്തു. അന്നത്തെ കൊടുമൺ എസ്ഐ ആയിരുന്ന വൈ തോമസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. തുടർന്ന്, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ബലാത്സംഗശ്രമത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമായിരുന്നു കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഒരു വർഷം തടവും 5000 രൂപ പിഴയും, ദേഹോപദ്രവം ഏൽപ്പിച്ചതിന് ആറുമാസം തടവുമാണ് കോടതി ശിക്ഷിച്ചത്. പിഴ അടയ്
ക്കാതിരുന്നാൽ ഒരു മാസത്തെ തടവു കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ എസ് നായർ കോടതിയിൽ ഹാജരായി.