തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാൻ ധാരണ. നവംബർ 14ന് ആണ് ഭരണസമിതിയുടെ 2 വർഷത്തെ കാലാവധി തീരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പുതിയ ഭരണസമിതിയെ നിയമിക്കേണ്ടതില്ലെന്നാണ് പൊതുവായ തീരുമാനം. നിലമ്പൂർ തിരഞ്ഞടുപ്പിനു ശേഷം ഫയലിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. എൽഡിഎഫിന്റെ അനുമതിയും പിന്നാലെ ലഭിച്ചേക്കും.
രാഷ്ട്രീയ തീരുമാനങ്ങൾ തടസ്സമായില്ലെങ്കിൽ ഇപ്പോഴത്തെ ബോർഡ് തന്നെ തുടരുമെന്നും ഉറപ്പായിട്ടുണ്ട്. നിലവിലുള്ള ബോർഡ് അംഗത്തിന്റെ ഒഴിവിലേക്ക് പട്ടികജാതിവിഭാഗത്തിൽ നിന്നുള്ള സിപിഎം പ്രതിനിധിയെ വൈകാതെ നിയമിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് അടുത്ത മണ്ഡല മകര വിളക്കു കാലം. തീർഥാടനത്തിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കെ പുതിയ ഭരണസമിതി എത്തിയാൽ പരിചയക്കുറവ് ബാധിക്കുമെന്നും സർക്കാർ കരുതുന്നു.
ഒഴിഞ്ഞു കിടക്കുന്ന ദേവസ്വംകമ്മിഷണർ സ്ഥാനത്തേക്ക് രണ്ടാഴ്ചയ്ക്കകം നിയമനമുണ്ടായേക്കും. 2007ൽ ആണ് ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നാലിൽ നിന്ന് രണ്ടു വർഷമായി കുറച്ചത്. 2014ൽ ഇതു 3 വർഷമാക്കി. 2017ലെ ഒന്നാം പിണറായി സർക്കാർ വീണ്ടും രണ്ടു വർഷമാക്കി.
ശബരിമല തീർഥാടനകാലം തുടങ്ങുന്നതിന് തൊട്ടുമുൻപായി ഭരണസമിതികൾ അധികാരക്കൈമാറ്റം നടത്തുന്നത് ഒഴിവാക്കാനായി ജൂണിൽ കാലാവധി അവസാനിക്കുന്ന തരത്തിൽ ബോർഡിന്റെ പ്രവർത്തന കാലാവധി ഭേദഗതി ചെയ്യാനും നീക്കമുണ്ട്.