കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത് അംഗം കസേര തല്ലി ഒടിച്ചതായും പരാതി. പഞ്ചായത്ത് അംഗം ശ്രീജാ വിമൽ സമരം സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടെയാണ് മറ്റൊരു പഞ്ചായത്ത് അംഗം കസേര തല്ലി ഒടിച്ചതായി പരാതി ഉയർന്നത്.
ഇതിനിടെ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി സമരം നടത്തിവന്ന വയോധിക സരസമ്മയേയും മകൾ ഉഷയേയും ജീപ്പിൽ കയറ്റി. ഇവരെ പിന്നീട് ഇറക്കിവിടുകയും ചെയ്തു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉള്ളതിനാലാണ് സമരക്കാരെ ഇറക്കി വിട്ടതെന്നാണ് കോയിപ്രം പൊലീസിന്റെ വിശദീകരണം. വിഷയത്തിൽ പൊതുപ്രവർത്തകരും ഇടപെട്ടിട്ടുണ്ട് .