കോട്ടയം : സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട് ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന് സംസ്ഥാന ബി ജെ പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
എല്ലാ ജില്ലകളിൽ നിന്നുമായി 150 ഓളം പേർ പങ്കെടുത്തു. ഈ യോഗത്തിനു പുറമെ യുവമോർച്ച, മഹിളാമോർച്ച യോഗങ്ങളും നടന്നെന്നും ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളുമുണ്ടാകരുതെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
സഭ നിർദേശിക്കാതെ വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. അതിനാൽ ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന അഭിപ്രായവും ശിൽപശാലയിലുണ്ടായി.
ജില്ലകളിൽ നിന്ന് അഞ്ചുവീതം ക്രൈസ്തവ നേതാക്കളെയാണ് പങ്കെടുപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്‍റണി, അഡ്വ. എസ്. സുരേഷ്, വൈസ്പ്രസിഡന്റ് ഷോൺ ജോർജ് എന്നിവർക്കാണ് ഇതിന്‍റെ ചുമതല.
ക്രൈസ്തവ സഭാവിശ്വാസികളെ ഒപ്പംനിർത്തിയാൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടത്താൻ ചില ക്രൈസ്തവ സഭാസംഘടനകളും തീരുമാനിച്ചിട്ടുണ്ട്. അവരുടെ പിന്തുണ ലഭ്യമാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ലക്ഷ്യമിടുന്നു. അതിനായി ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയോഗിച്ച ജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശൃത്തിലും ചർച്ചയുണ്ടായത് ക്രൈസ്തവ സഭകൾക്ക് ആഹ്ലാദം നൽകിയിട്ടുണ്ട്.






