കണ്ണൂർ:സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അഞ്ച് വയസ്സുകാരന് അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ് കേസ്.കുട്ടിക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്ന് കുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് അങ്കണവാടിയിൽ നിന്നും ഫോൺ വരുന്നത് .വീട്ടുകാർ വന്നു നോക്കിയപ്പോൾ കുട്ടിയുടെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാൽ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവൻ പോയതെന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി.ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.