തിരുവനന്തപുരം : മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായി കേസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത് .
കവടിയാറിലെ ദിയയുടെ സ്ഥാപനത്തില്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുതെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങിയെന്ന് ജീവനക്കാരികള്‍ പരാതി നല്‍കിയത്.
പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു .ജീവനക്കാരായ പെൺകുട്ടികളുടെ പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ട് .അവർക്കെതിരെ എല്ലാ തെളിവുകളും കയ്യിലുണ്ട്. അവർ കുറ്റം സമ്മതിക്കുന്നതിന്റെയും ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെയൊക്കെ വീഡിയോകളുണ്ട്. സംഭവത്തില്‍ മൂന്നു ജീവനക്കാരികള്‍ കുറ്റം സമ്മതിച്ച് എട്ടു ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നു.ബാക്കി പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ പിന്നീട് അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ പരാതി നൽകുകയായിരുന്നു.കൃഷ്ണകുമാർ പറഞ്ഞു.