തിരുവനന്തപുരം : ‘പഠനമാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ ഉപയോഗവും ഇല്ലാതാക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സമഗ്രമായ ആരോഗ്യ-കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനനുസരിച്ച് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കുവാൻ കഴിയുന്ന സൂംബാ, ഏറോബിക്സ്, യോഗ തുടങ്ങിയവ നടപ്പിലാക്കുവാനുള്ള നടപടികളുടെ ആദ്യപരിപാടിയായിയാണ് ആയിരത്തിയഞ്ഞൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ‘മെഗാ സുംബാ ഡിസ്‌പ്ലേ’ സംഘടിപ്പിച്ചത്.
ദേശീയ സ്‌കൂൾ ചാമ്പ്യഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കായിക പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ മത്സരങ്ങളും സംഘാടനവും സംബന്ധിച്ച കൈപുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ജി ആർ അനിൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, ആന്റണി രാജു എം.എൽ.എ, മെയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.