ന്യൂഡൽഹി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ ‘വികസിത ഭാരതത്തിന്റെ’ ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവതലമുറയുടെ ഈ ആത്മവീര്യത്തിന് തെളിവായി പ്രധാനമന്ത്രി ഒരു ഐ എസ് ആർ ഒ ഡ്രോൺ മത്സരത്തിലെ അനുഭവം പങ്കുവെച്ചു. ചൊവ്വയിലെ സാഹചര്യങ്ങൾക്ക് സമാനമായി ജി പി എസ് സഹായമില്ലാതെ ഡ്രോണുകൾ പറത്താൻ യുവാക്കൾ ശ്രമിച്ചതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഈ മത്സരത്തിൽ, പുറമെ നിന്നുള്ള സിഗ്നലുകളോ സഹായമോ ഇല്ലാതെ, ക്യാമറകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഡ്രോണുകൾക്ക് പാറ്റേണുകൾ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. ഇതു കാരണം പലതവണ ഡ്രോണുകൾ തകർന്നു വീണു.
എന്നാൽ തളരാത്ത മനസ്സോടെ വീണ്ടും ശ്രമിച്ച പുണെയിൽ നിന്നുള്ള യുവസംഘം ഒടുവിൽ ദീർഘനേരത്തെ പരിശ്രമത്തിനോടുവിൽ ഡ്രോൺ പറത്തുന്നതിൽ വിജയിച്ചു. പരാജയങ്ങളെ ഭയക്കാതെ, വീണ്ടും എഴുന്നേൽക്കാൻ യുവതലമുറ കാണിക്കുന്ന ഈ നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം നൽകുന്നത് എന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.






