പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു.
മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ് പുതിയ പദ്ധതി. അപകടത്തിൽ പെടുന്നവർക്ക് മാത്രമേ നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂ തീർഥാടകൻ അപകടത്തിൽ മരിച്ചാൽ 5 ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
ഹൃദയാഘാതം മൂലം മരിക്കുന്നവർക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം നൽകാനാണ് ബോർഡിൻ്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ 2 തീർഥാടന കാലത്ത് മല കയറുന്നതിനിടെ 93 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഭക്തരുടെ സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്
വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ തീർഥാടകർക്ക് 5 രൂപ നൽകി ഇതിൽ പങ്കാളിയാകാം. ആരെയും നിർബന്ധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. 2011 ലെ പുല്ലുമേട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്തജന സഹായ നിധി രൂപീകരിക്കണമെന്ന് അന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദേശം നൽകിയിരുന്നു.