കോന്നി : കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്തതിന് പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ വിദ്യാർഥിക്ക് ഒരു വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.
കലഞ്ഞൂർ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേവീട്ടിൽ പ്രവീണി(20)നെയാണ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കാർത്തികപ്രസാദിന്റേതാണ് വിധി. ഇന്ത്യൻ ശിക്ഷനിയമത്തിലെ വകുപ്പ് 447 പ്രകാരം 3 മാസം തടവും 500 രൂപ പിഴയും, 427 അനുസരിച്ച് 1 വർഷവും 4000 രൂപ പിഴയും, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം 1 വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചൊരു കാലയളവിൽ അനുഭവിച്ചാൽ മതി.
കഴിഞ്ഞവർഷം നവംബർ 24 പുലർച്ചെ 1.30 ന്, സ്കൂളിൽ അതിക്രമിച്ചു നടന്ന ഇയാൾ, ക്ലാസ് മുറിയിലെയും എൻസിസി എൻഎസ്എസ് ഓഫീസുകളുടെയും ജനൽ ചില്ലകൾ അടിച്ചുതകർത്തു. പിന്നീട് സ്കൂളിന് സമീപമുള്ള ബേക്കറിയിലെയും മറ്റും സിസിടിവികളും ഗ്ലാസും നശിപ്പിച്ചു. തുടർന്ന് കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.
കൂടൽ പോലീസ് ഉടനടി സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. എസ്. ഐ ഷെമി മോൾ കേസെടുത്ത് അന്വേഷണം നടത്തുകയും, തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു . കേസ് അന്വേഷിച്ച സംഘത്തിൽ എസ് സി പി ഓ സജികുമാറും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ആർ രാജ്മോഹൻ ഹാജരായി.