പത്തനംതിട്ട: ചായക്കടയിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടായതിൽ കടയുടമയ്ക്കെതിരെ കേസ്. പെരുനാട് വയറൻമരുതിയിലെ ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിലാണ് വലിയ ശബ്ദം ഉയർന്നത്. ആളപായമില്ല
വിവരമറിഞ്ഞു പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി(65) യുടേതാണ്
ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും, അതാവാം പൊട്ടിത്തെറിച്ച് ഉഗ്രശബ്ദത്തിനു കാരണമായതെന്നും വെളിപ്പെടുത്തി. ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പോലീസിന് വ്യക്തമായി.
ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
പെരുനാട് എസ് എച്ച് ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക്ക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.