തിരുവല്ല: പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിലുണ്ടായ മാറ്റം ജനം അനുഭവിച്ചറിയുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.തിരുവല്ല ഉപദേശിക്കടവ് പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ കുതിപ്പ് നടത്തി.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 60 ശതമാനം റോഡുകൾ ബി എം ബിസി നിലവാരത്തിലായി. ദേശീയപാത പദ്ധതി പുനരുജീവിപ്പിക്കാനായി പണം ചെലവഴിച്ചു. ദേശീയപാത 66 ൽ 480 കിലോമീറ്റർ ദൂരം പൂർത്തിയായി. കാർഷിക ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന മലയോര ഹൈവേ, തീരദേശപാത നിർമാണം എന്നിവ പുരോഗമിക്കുന്നു.
തീരദേശ ഹൈവേയിൽ ഓരോ 50 കി.മി ഇടവിട്ട് യാത്രക്കാർക്ക് വിശ്രമിക്കാൻ കംഫർട്ട് സ്റ്റേഷൻ ഒരുങ്ങുന്നു. റോഡ് വികസനത്തിന് സർക്കാർ 35000 കോടി രൂപയാണ് മാറ്റിയത്. ബജറ്റ്, കിഫ്ബി , നബാർഡ്, റീബിൽഡ്, സി ആർ ഐഎഫ് ഫണ്ടുകളിലൂടെ റോഡ് നവീകരണം സാധ്യമാക്കി. സംസ്ഥാനത്ത് അഞ്ചു വർഷം കൊണ്ട് 150 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. റെയിൽവേ മേൽപാല നിർമാണം പുരോഗമിക്കുന്നു മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിൽ കോടിക്കണക്കിന് രൂപയുടെ പ്രവർത്തനം ജില്ലയിൽ സാധ്യമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമ്മേളന ഉദ്ഘാടനവും ശിലാഫലക അനാഛാദനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. മാത്യു ടി തോമസ് അധ്യക്ഷനായി.
തിരുവല്ല നിയോജക മണ്ഡലത്തിൽ പമ്പാനദിക്കു കുറുകെയുള്ള ഉപദേശിക്കടവ് പാലം 23.73 കോടി രൂപയ്ക്കാണ് നിർമിച്ചത്.പമ്പാനദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 10 ലാൻഡ് സ്പാനുകളും ഉൾപ്പെടെ 206.6 മീറ്റർ നീളത്തിലും ഇരുവശങ്ങളിലെ 1.5 മീറ്റർ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയിലുമാണു പാലം. ഇരുകരകളിലും ആവശ്യമായ നീളത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചു.
പാലത്തിന്റെ അപ്രോച് റോഡ് 370 മീറ്റർ നീളത്തിൽ ബിഎം ബിസി ചെയ്തു. ഇരുവശങ്ങളിലും ഇൻ്റർലോക് ടൈലുകൾ പാകി.റോഡ് സുരക്ഷ ക്രമീകരണം സ്ഥാപിച്ചു. ഉപദേശികടവ് വരെയുള്ള അപ്രോച്ച് റോഡിൻ്റെ തുടർച്ചയായ 240 മീറ്റർ ഗ്രാമീണ റോഡ് കൂടി ഉന്നത നിലവാരത്തിൽ നവീകരിച്ചു.
പദ്ധതിക്കായി സ്ഥലം സൗജന്യമായി നല്‍കിയവരെ ആദരിച്ചു.






