ത്യശൂർ : വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി. ഒടുവിൽ മതിലു പൊളിച്ച് ബസ് പുറത്ത് എത്തിച്ചു. ബസിടിച്ച് തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് പതിനായിരം രൂപ. ചാലക്കുടി മുരിങ്ങൂരിലാണ് വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങിയത്. അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ ദിശാബോർഡ് നോക്കി പോയതാണ് കെഎസ്ആർടിസി ഡ്രൈവർക്ക് വിനയായത്.
ദേശീയപാതയ്‌ക്ക് സമീപമുള്ള ബദൽ റോഡിൽ തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരിൽനിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ബസ്. എറണാകുളം ഭാഗത്തേക്കെന്ന് എഴുതിയ ബോർഡു കണ്ട് ബസ് ആ വഴി എടുത്തു. ചെറിയ വാഹനങ്ങൾക്ക് സൗകര്യമൊരുക്കിയിരുന്ന മുരിങ്ങൂർ കല്ലൂകടവ് റോഡായിരുന്നു അത്.
ഇടവഴിയിൽ കുടുങ്ങിയ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഒരു മതിലിൽ ബസിടിച്ചു. ആ മതിൽ തകർന്നുവീണു.റോഡരികിലെ വീട്ടുമതിൽ ജെസിബി കൊണ്ടുവന്ന് പൊളിച്ച് സമീപത്തെ പറമ്പിലൂടെയാണ് ബസ് പുറത്തു കടത്തിയത്. തകർന്ന മതിലിന്റെ ഉടമയ്ക്ക് 8000 രൂപയും പുറത്ത് കടത്താൻ പൊളിച്ച മതിലിന്റെ ഉടമയ്ക്ക് രണ്ടായിരം രൂപയും ബസ് ഡ്രൈവർ കൊടുക്കേണ്ടി വന്നു.
ഇതിനിടെ ആറരമണിക്കൂറോളം ദേശീയപാത കുരുക്കിലായി. ബസ് കുടുങ്ങിയതോടെ ചെറുവാഹനങ്ങൾക്ക് ഇതു വഴി പോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കുരുക്ക് ദേശീയപാത വരെ നീണ്ടു. എല്ലാ വാഹനങ്ങളും ദേശീയപാതയുടെ സർവീസ് റോഡ് വഴി കടത്തി വിടേണ്ടി വന്നു. ഒൻപതരയോടെയാണ് ബസ് പുറത്തു കടത്തിയത്.