ന്യൂഡൽഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം വ്യാജരേഖ ചമച്ചതിനുള്ള തെളിവുകളും ശേഖരിച്ചു. ഇതുസംബന്ധിച്ച് ദേശീയ പട്ടികവർഗ കമ്മീഷന് റിപ്പോർട്ട് നല്‍കും.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൂടുതല്‍ പേർക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിവാഹത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് കേരളത്തിലെ സി പി എം നേതാക്കള്‍ക്കെതിരെ കേസെടുക്കുമോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല.
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാൻ കൂട്ടുനിന്നെന്നാരോപിച്ച് സിപിഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി ലഭിച്ചുവെന്ന് റിപ്പോർട്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി എന്നിവർക്ക് എതിരെയാണ് പരാതി.
യൂത്ത്കോണ്‍ഗ്രസ് നേതാവാണ് പരാതി നല്‍കിയതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു






