തിരുവല്ല: സിങ്കപ്പൂരിൽ ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ ഒരാൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല മുത്തൂർ രാമൻചിറ സെലസ്റ്റിയൻ ഫിനിക്സ് വീട്ടിൽ നിതീഷ് കൃഷ്ണ(38)യാണ് അറസ്റ്റിലായത്.
കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ തിരുവല്ല പോലീസ് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുകയും, കുറ്റം സമ്മതിച്ചതിന് തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
12,85,00 രൂപയാണ് യുവാവിന് നഷ്ടമായത്. 2023 സെപ്റ്റംബർ 18 ന് ആദ്യഗഡുവായി 50,000 നേരിട്ടു നൽകി. ജോലി സംബന്ധിച്ച പരസ്യം കണ്ട്, അതിലെ ലിങ്കിലൂടെ അന്വേഷണം നടത്തിയ യുവാവിന് തിരുവല്ല റവന്യൂ ടവറിലുള്ള റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നമ്പർ ലഭിച്ചു. ഇതിൽ ബന്ധപ്പെട്ടതിനെതുടർന്നാണ് പിതാവുമായി എത്തി നേരിട്ട് 50,000 നൽകി.
പിന്നീട് 2024 മാർച്ച് 11 നും ഏപ്രിൽ 16 നുമിടയിൽ പലതവണയായി 78,500 രൂപ ഗൂഗിൾ പേ ചെയ്യുകയായിരുന്നു. ഇതിന് പുറമെ സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നൽകിയ തുകകൾ ഉൾപ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരിൽ നിന്നായി തട്ടിയെടുത്തു. എന്നാൽ ആർക്കും പറഞ്ഞ ജോലി നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതി നിധീഷ് കൃഷ്ണയ്ക്ക് മൂന്ന് വഞ്ചന കേസുകൾ കൂടി തിരുവല്ല പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.