തിരുവല്ല: തെറ്റായ ദിശയിൽ സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്.
ചെങ്ങന്നൂർ ഉമയാട്ടുകര തിരുവൻവണ്ടൂർ കല്ലിശ്ശേരി വള്ളിച്ചിറയിൽ വീട്ടിൽ വി ആർ രാഹുൽ (32) ആണ് അറസ്റ്റിലായത്. പിടിയിലായ രാഹുൽ സഞ്ചരിച്ച ബൈക്ക് വെസ്റ്റ് ഓതറ കാഞ്ഞിരത്താമോടിയിൽ തെറ്റായ ദിശയിൽ വന്നത് ചോദ്യം ചെയ്തതിന് ജോൺ പി വർഗീസ് എന്നയാളെ ഇയാളും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. ജോണിന്റെ അമ്മയേയും സഹോദരനേയും ഇവർ മർദ്ദിച്ചു.
ഈ മാസം നാലിന് വൈകിട്ട് 5.30 നായിരുന്നു സംഭവം. ജോൺ സഞ്ചരിച്ച് മോട്ടോർ സൈക്കിളിന് നേരേ എതിർ ദിശയിൽ നിന്നും വന്ന രണ്ട് ബൈക്കുകളിൽ ഒന്ന് ദിശ തെറ്റിച്ചാണ് വന്നത്. ഇതു ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. വണ്ടി നിർത്തി എത്തിയ ഇവർ ജോണിനെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനം കണ്ട് ഓടിയെത്തിയ സഹോദരനെയും ഇവർ മർദ്ദിച്ചു. ബഹളം കേട്ടെത്തിയ ജോണിൻ്റെ അമ്മയേയും മർദ്ദിച്ചു.
ജോണിന്റെ പരാതിയിൽ കേസെടുത്ത തിരുവല്ല പോലീസിൻ്റെ അന്വേഷണത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. മറ്റു മൂന്നുപേർ ഒളിവിളിയാണ്. രാഹുലിനെ കുമ്പനാട് പുല്ലാടുള്ള ഭാര്യവീടിനു സമീപത്തുനിന്നും ഇന്നലെ രാവിലെ 9.30 ന് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.
തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ ഡോമിനിക് മാത്യു, എസ് സി പി ഓമാരായ പുഷ്പദാസ്, അഖിലേഷ്, സി പി ഓ ടോജോ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. എസ് സി പി ഷഫീക് ആണ് മൊഴി രേഖപ്പെടുത്തിയത്.






