ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി. പാക്കിസ്ഥാന്റെ നേതൃത്വത്തിന്റെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിഡിയോ കാണിച്ചായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത് .പഹൽഗാമിൽ നടന്ന ഏറ്റവും നിഷ്ടൂരമായ ആക്രമണത്തിന് മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു .
ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷെ എന്നിവരാണ് ടിആർഎഫിനു പിന്നിൽ. ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി [പറഞ്ഞു .
കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ.പുലർച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നത്. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്ന് സൈന്യം അറിയിച്ചു. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു.പഹൽഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല.
ഇന്ത്യ തകർത്ത ഭീകര ക്യാംപുകളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും സൈന്യം അറിയിച്ചു.