തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണിയിൽ വഴിപാട് കോലങ്ങൾക്ക് ഇനി മൂന്ന് ദിവസം കൂടി. സമാപന പടയണി വ്യാഴം രാത്രി (26) നടക്കും. മഹാഭൈരവിക്കോലം എഴുന്നള്ളത്ത് 27-ന് പുലർച്ചെ അഞ്ചിനാണ്. പുലരുവോളം നീളുന്ന കാലൻകോലം വഴിപാടുകൾ പുതുക്കുളങ്ങരയുടെ രാവുകൾക്ക് കാലാരിയുടെ അതിജീവനത്തിന്റെ പാട്ടുകളാൽ താളം തീർക്കുകയാണ്.
പുതുക്കുളങ്ങര പടയണിയിൽ നൂറ്റി അൻപതോളം കാലൻകോലം വഴിപാടുകളാണ് ഒരു പടയണിക്കാലത്ത് നടക്കുന്നത്. ഒരു ദിവസം ഇരുപതിനും മുപ്പതിനുമിടയിൽ കാലൻകോലങ്ങൾ വഴിപാടായി നടക്കും. ആയുസ്സിനും ആരോഗ്യത്തിനുമുള്ള പ്രാർഥനയായാണ് വഴിപാട് നടത്തുന്നത്.
വെളുത്ത മുണ്ടിന് മുകളിൽ ചെമ്പട്ടുടുത്ത് വാളും പന്തവും കാലപാശവും ഏന്തിയാണ് കാലൻ കോലത്തിൻ്റെ വരവ്. പാട്ടിലൂടെ ശിവഭഗവാനെ സ്തുതിക്കുമ്പോൾ കാലൻ കോലം കാലാരിയായ ശിവനായി പകർന്നാട്ടം നടത്തുകയാണ്. കാലനില്ലാത്ത കാലമുണ്ടായ മാർക്കണ്ഡേയ ചരിതവും അജാമിളമോക്ഷവും ശിവ സ്തോത്രവും പാട്ടുകളിലൂടെ വർണിക്കുമ്പോൾ പടയണിക്കളത്തിൽ ചുവടുകളിൽ ചടുലമായ പ്രകടനമാണ് കാലൻകോലം നടത്തുന്നത്.
പുതുക്കുളങ്ങര പടയണിയിൽ കാലൻകോലം അവതരിപ്പിക്കുന്ന കലാകാരൻ മനയോലകൊണ്ടുള്ള പച്ച ചായം കഥകളിയിലേതുപോലെ മുഖത്ത് തേച്ചുപിടിപ്പിക്കും. കാലൻ കോലത്തിൻ്റെ ചുവടുവയ്പിൽ മുഖ്യമായൊരു പങ്കു തുള്ളുന്നത് ഉരലിൽ കയറിനിന്നാണ്. ഇതിനായി പടയണിക്കളത്തിൽ കല്ലുകാണ്ടുള്ള പ്രത്യേകം ഉരൽ സ്ഥാപിച്ചിട്ടുണ്ട്.
കാലാരിയുടെ ശൂലമേറ്റ് കാലൻ ഭൂമിയിൽ പതിച്ചു എന്നുൾപ്പെടെയുള്ള കഥാഭാഗങ്ങൾക്ക് ഒടുവിൽ കാലൻ്റെ വാളും പന്തവും പിടിച്ചു വാങ്ങും. പിന്നീട് കേശാദിപാദതെന്നും പാദാദികേശത്തെന്നും കാലപാശം തീർന്നൊഴിക… എന്ന് പാടി കാലൻ കോലം കളം ഒഴിയുന്നു. വഴിപാടുകൾ എണ്ണം കൂടുമ്പോൾ പ്രസക്തമായ ഭാഗങ്ങൾ മാത്രം പാടി അടുത്ത വഴിപാടിലേക്ക് കടക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.






