തിരുവനന്തപുരം: തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടെന്നും സർക്കാർ സമ്പന്നന്മാർക്കും മുതലാളിമാർക്കും വേണ്ടി കണ്ണടച്ച് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ മിനിമം വേജസ് ഉപദേശക സമിതി വർഷങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്ത12 മിനിമം വേജസ് നോട്ടിഫിക്കേഷനുകൾ നടപ്പാക്കാതെ മുതലാളിമാർക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അവസരം ഒരുക്കിയത്
ഇതിന് ഏറ്റവും വലിയ തെളിവാണെന്നും കേരള ചരിത്രത്തിൽ ഇത്രയേറെ മിനിമം വേജസ് നോട്ടിഫിക്കേഷനുകൾക്ക് സ്റ്റേ ലഭിച്ചത് പിണറായി ഭരണത്തിൽ മാത്രമാണെന്നും സതീശൻ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സമ്പൂർണ്ണമായി ചവിട്ടി മെതിക്കപ്പെടുന്നു. ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും ഇല്ല. വിലക്കയറ്റം രൂക്ഷമായി. പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്തംഭനാവസ്ഥയിലാണ്. തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും ബോണസും നൽകുന്നില്ല.
ഇതിനെതിരെ വലിയ തൊഴിലാളി മുന്നേറ്റം സംസ്ഥാനത്തുണ്ടാ കേണ്ടതുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
പിണറായി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്
ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
സർക്കാർ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണകൂടമായി മാറണമെന്നും കേരള സർക്കാർ ഇനിയും ജനവഞ്ചന തുടർന്നാൽ വരാനിരിക്കുന്ന നാളുകളിൽ അതിശക്തമായ പ്രക്ഷോഭസമരങ്ങളെ പിണറായി സർക്കാരിന് നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
തോട്ടം തൊഴിലാളികൾ ,മോട്ടോർ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ ആശാവർക്കർമാർ ,അംഗൻവാടി ജീവനക്കാർ ,നിർമ്മാണ തൊഴിലാളികൾ, പരമ്പരാഗത വ്യവസായമേഖലകളിലെ തൊഴിലാളിക ളടക്കം സമസ്ത വിഭാഗങ്ങളും ദുരിതക്കയത്തിലാണെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻറ് ആർ . ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ കെ.കെ. ഇബ്രാഹിംകുട്ടി , വി .ജെ ജോസഫ്, എ. കെ. മണി, പി.ജെ.ജോയ് ആർ.എം.പരമേശ്വരൻ, കൃഷ്ണവേണി ജി .ശർമ്മ, എസ്.എൻ.നുസ്റ, കാർത്തിക് ശശി എന്നിവർ പ്രസംഗിച്ചു.