പത്തനംതിട്ട: ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താൽ രണ്ടുവർഷമായി പിരിഞ്ഞുകഴിയുന്ന യുവാവ് ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി. തിങ്കൾക്കരികം കുഴവിയോട് കടമാൻകോട് സുജിത് ഭവനം വീട്ടിൽ കെ സുജിത് ( 34)ആണ് പിടിയിലായത്.
ഇയാൾ, ഭാര്യ കുളത്തൂപ്പുഴ സുജിത്ത് ഭവനിൽ രേഷ്മ (27)യുമായി രണ്ടുവർഷമായി പിരിഞ്ഞുകഴിയുകയാണ്. നിലവിൽ യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടിൽ 24 ന് രാത്രി 9.30 നെത്തിയ സുജിത് കതക് തുറക്കാൻ ആവശ്യപ്പെട്ടു. യുവതി പേടിച്ചു വാതിൽ തുറന്നില്ല, ഈ വിരോധം കാരണം പിറ്റേന്ന് പുലർച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാൾ മുറ്റത്തുകിടന്ന മൺവെട്ടി കൊണ്ട് അടുക്കളവാതിൽ പൊളിച്ച് ഉള്ളിൽ കടന്നു.
കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയിൽ അതിക്രമിച്ചുകടന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർന്ന്, അവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.സ്റ്റേഷനി
സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും, വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പ്രതി കയ്യിൽ കരുതിയ പെട്രോൾ നിറച്ച കുപ്പിയും ലൈറ്ററും ചുറ്റികയും പോലീസ് കണ്ടെടുത്തു. കൂടാതെ പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമായ മൺവെട്ടിയും ബന്തവസ്സിലെടുത്തു. ഇയാൾ പൊട്ടിച്ച ജനലിന്റെ ഗ്ലാസ് കഷ്ണങ്ങളും തെളിവിലേക്കായി പോലീസ് ശേഖരിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുളത്തൂപ്പുഴയിലുണ്ടെന്ന വിവരമറിഞ്ഞു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പോലീസിന്റെ സഹായത്തോടെ ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.