ആലപ്പുഴ : പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം.
തകഴി, കൈനകരി, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 40 ദിവസത്തിന് മുകളിലായ ചില പാടശേഖരങ്ങളിൽ വെള്ള മുഞ്ഞയുടെ സാന്നിധ്യവും നെടുമുടി, കരുവാറ്റ, തകഴി, പുന്നപ്ര വടക്ക് കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 35 ദിവസത്തിന് മുകളിൽ പ്രായമായ പാടശേഖരങ്ങളിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവയുടെ സാന്നിധ്യവും കാണുന്നതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.
കർഷകർ അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – വെളള മുഞ്ഞയ്ക്കെതിരെ ഇപ്പോൾ കീടനാശിനി പ്രയോഗം ആവശ്യമില്ല.
തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവയ്ക്കെതിരെ ആവശ്യമുള്ള പക്ഷം തരി രൂപത്തിലുള്ള കീടനാശിനികൾ വളത്തിനൊപ്പം ചേർത്ത് പ്രയോഗിക്കുന്നതാണ് മരുന്ന് തളിയേക്കാൾ അഭികാമ്യം.
മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ വെള്ള മുഞ്ഞയുടെ പിറകേ തവിട്ട് മുഞ്ഞയുടെ ആക്രമണം സാധാരണയായി ഉണ്ടാകാറുണ്ട്. അനാവശ്യമായി കീടനാശിനി പ്രയോഗം നടത്തുന്നതാണ് മുഞ്ഞബാധ രൂക്ഷമാകാനുള്ള മുഖ്യ കാരണം. അതിനാൽ കർഷകർ ഇതര കീടങ്ങൾക്കെതിരെ സാങ്കേതിക ഉപദേശ പ്രകാരമല്ലാതെ ഒരു കാരണവശാലും കീടനാശിനി പ്രയോഗം നടത്താൻ പാടുള്ളതല്ല.
അന്വേഷണങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം: ചമ്പക്കുളം, പുളിങ്കുന്ന്-9567819958, നെടുമുടി-8547865338, കൈനകരി-9961392082, തകഴി, നീലംപേരൂർ-9633815621, ആലപ്പുഴ-7034342115, കരുവാറ്റ-8281032167, പുന്നപ്ര-9074306585, അമ്പലപ്പുഴ-9747731783, പുറക്കാട്-9747962127






