കോട്ടയം : പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള ‘പേവിഷ വിമുക്ത കോട്ടയം’ പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന ‘റാബിസ് ഫ്രീ കേരള പദ്ധതി’യുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്്.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പേവിഷ വിമുക്തമാക്കാനുള്ള പരിശ്രമങ്ങളുമായി പൊതു സമൂഹം സഹകരിക്കണമെന്നു മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിന് പോർട്ടബിൾ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ)സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷവിമുക്ത കേരളം പദ്ധതി നടപ്പാക്കിയ പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യമരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.