ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നു രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി.വി ഡി സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്‌നൗ കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ മാനനഷ്ട നടപടികൾ കോടതി സ്റ്റേ ചെയ്തു.എന്നാൽ ഭാവിയിൽ ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് കോടതി എതിർപ്പ് രേഖപ്പെടുത്തി. വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി “നിങ്ങളുടെ വിശ്വസ്ത ദാസന്‍” എന്ന് ഉപയോഗിച്ചിരുന്നു .അതിനാൽ മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.രാഹുലിന്റെ മുത്തശ്ശി സവർക്കരെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ എന്നും കോടതി ചോദിച്ചു .
2022 നവംബറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരായ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ എടുത്ത കേസിൽ ലക്‌നൗ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത് .