തിരുവല്ല: സംസ്ഥാന ബജറ്റിൽ നിന്നും പണം അനുവദിച്ച് നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന കോമളം, ഉപദേശികടവ് പാലങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മാത്യു ടി. തോമസ് എം എൽ എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലങ്ങൾ സന്ദർശിച്ചു വിലയിരുത്തി.
2021 ൽ ഉണ്ടായ പ്രളയത്തിൽ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകരുകയും തുടർന്ന് ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പാലം പുതുക്കി പണിയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 2022- 23 ലെ സംസ്ഥാന ബജറ്റിൽ 12 കോടി രൂപ അനുവദിച്ച് പാലത്തിന്റെ നിർമ്മാണം ഇപ്പോൾ പുരോഗതിയിലാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തി വരുന്നത്. മണിമലയാറ്റിൽ മഴക്കാലത്ത് പാലം നിർമ്മിക്കുന്ന സ്ഥലത്ത് അതിശക്തമായ ഒഴുക്ക് ഉണ്ടായി നദിയുടെ മദ്ധ്യഭാഗത്തു നിർമ്മാണം തടസപ്പെട്ടതു കാരണമാണ് പണികളുടെ വേഗം കുറഞ്ഞന്നതെന്നും അനുകൂലമായ കാലവസ്ഥയാണെങ്കിൽ മെയ് മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കുവാൻ കഴിയുമെന്നും കരാറുകാരൻ ഉറപ്പ് നൽകി.
ഉപദേശികടവ് പാലം പണിയുന്നതിന് 2019 -20 വർഷത്തെ ബജറ്റിൽ 20 ശതമാനം തുക വകയിരുത്തി 23.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ രൂപ കല്പനയിൽ മാറ്റം വരുത്തേണ്ടി വന്നതും സ്ഥലത്തെ മണ്ണിന്റെ ഘടനയിലുള്ള പ്രത്യേകതകളും കാരണമാണ് നിർമ്മാണത്തിന്റെ പുരോഗതി തടസപ്പെട്ടത്.
നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ നടത്തിയ സന്ദർശനത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അജിത്ത് കുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷീജ തോമസ്, അസിസ്റ്റന്റ് എൻജിനീയർ സ്മിത. ആർ, കെ എസ് ഇ ബി എക്സിക്യുട്ടീവ് എൻജിനീയർ രാജേഷ് കുമാർ പിള്ള, വാട്ടർ അതോററ്റി അസിസ്റ്റന്റ് എൻജിനീയർ അനിൽ, ജിജി മാത്യു, അലക്സ് കണ്ണമല, ബിനു വർഗീസ്, രാമചന്ദ്രൻ, ജോളി റെജി, ബാബു പാലക്കൽ, ജോസ് കുറഞ്ഞൂർ,ജോസഫ് തോമസ്, സുരേഷ് പരുമല, ഷിബു വർഗീസ്, ശിവദാസ്, സോജിത്ത്, രഘുനാഥൻ നായർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.