വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്.
ഇന്നത്തെ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാർ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോയെന്നതില്‍ ശുപാർശ നല്‍കാനും സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയൻസിലെ മുന്‍ ശാസ്ത്രജ്ഞൻ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.