പത്തനംതിട്ട: രാജ്യത്തെ ഒന്നാമതെത്തിക്കാനുള്ള യത്നത്തിൽ വിദ്യാർത്ഥിസമൂഹത്തിന് വലിയപങ്ക് വഹിക്കാനാവുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് വിദ്യാർത്ഥികളും യുവാക്കളും അടിപ്പെടുന്നുണ്ട് എന്നത് വർത്തമാനകാലത്തെ വലിയ ദുരന്തമാണ്. ക്യാമ്പസുകളും വിദ്യാലയപരിസരങ്ങളും ലഹരിമുക്തമാക്കേണ്ടത്, വീടിനോടും സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്തമുള്ള യുവസമൂഹസൃഷ്ടിക്ക് അനിവാര്യമാണ്. അതിനാൽ ഇവയ്ക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും യുവാക്കളും പങ്കാളികളാവണം.
എല്ലാ തരത്തിലും പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കാൻ ക്രിയാത്മകമായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു, ഇതിനെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്ന സംഭവങ്ങളും കൂടിവരുന്നു. ഇതിൽ നിന്നുള്ള പ്രതിരോധവും തീർക്കപ്പെടണം.
സ്വയം പ്രതിരോധമുറകളിലൂടെ സുരക്ഷിതരാക്കപ്പെടണം. ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമമായ പോക്സോ സംബന്ധിച്ച ബോധവൽക്കരണവും വ്യാപകമാക്കേണ്ടതാണ്. ഈ കാര്യ
ങ്ങളിലെല്ലാം പോലീസിന് വ്യക്തമായ പരിപാടികളും പദ്ധതികളുമുണ്ട്. വിദ്യാഭ്യാസമേഖലയുമായി ചേർന്ന് ഇത്തരം നിരവധി പ്രവർത്തനങ്ങളിൽ ജില്ലയിലെ പോലീസ് ഏർപ്പെട്ടുവരുന്നതായും അത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ, ബർസാർ ഡോ. ബിനോയി ടി. തോമസ്, നോഡൽ ഓഫീസർ ഡോ. വിവേക് ജേക്കബ് എബ്രഹാം, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാർ, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ അലക്സ് കുട്ടി എന്നിവർ പ്രസംഗിച്ചു.ജസ്റ്റിൻ പി ജെയിംസ് ബോധവൽക്കരണക്ലാസ് നയിച്ചു.