കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബവും സമ്മതിക്കുകയും ചെയ്തു. എന്നാൽ ജോലി കിട്ടിയതിന് ശേഷം ഈ ബന്ധത്തിൽ നിന്ന് യുവതി പിന്മാറി. ഇത് വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു സൂചന . പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായി പെട്രോളുമായാണ് തേജസ് വീട്ടിലെത്തിയത്. ഫെബിന്റെ വീട്ടിലെത്തിയ പ്രതിയും പെൺകുട്ടിയുടെ അച്ഛനുമായി വാക്കുത്തർക്കമുണ്ടാവുകയും തടയാനെത്തിയ ഫെബിനെ കുത്തുകയുമായിരുന്നു. ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്.