കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും കോടതി വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി പി.കെ.ഷംസുദീൻ, 12–ാം പ്രതി ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണക്ക് മുൻപേ മരിച്ചിരുന്നു. 2005 ഓഗസ്റ്റ് 7നായിരുന്നു ബിജെപി പ്രവർത്തകനായ സൂരജ് കൊല്ലപ്പെട്ടത്.