ശനിയാഴ്ച്ച ദിവസവും പള്ളിയിൽ സംസ്ക്കാരച്ചടങ്ങ് നടന്നിരുന്നു. എന്നാൽ പ്രാർത്ഥിക്കാൻ എന്ന വ്യാജേന ധൂപക്കുറ്റിയുമായി എത്തിയവരുടെ ലക്ഷ്യം നിലവിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ്. നിയമപരമല്ലാത്ത കാര്യങ്ങൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സി.ഐയെ ഒരു സംഘം അക്രമിച്ചതോടെയാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സത്യം സംസാരിക്കുന്നതിനാൽ ഇത്തവണ കള്ളക്കഥകൾ മെനയാനായില്ല. അല്ലാത്തപക്ഷം ഓർത്തഡോക്സ് സഭയെ പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള ശ്രമം നടക്കുമായിരുന്നു.
സെമിത്തേരിയിൽ ധൂപപ്രാർത്ഥന നടത്തുമ്പോൾ പൂർവികരായ മുഴുവൻ വാങ്ങിപ്പോയവരുടെയും കല്ലറകളിൽ വികാരി ധൂപാർപ്പണം നടത്താറുണ്ട്. നിജസ്ഥിതി ഇതായിരിക്കെ പരിശുദ്ധ വലിയ നോമ്പിന്റെ വേളയിൽ സമാധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്.
മലങ്കരസഭയുടെ കാഞ്ഞിരമറ്റം പള്ളിയിൽ അനധികൃതമായി പ്രവേശിച്ചതിന് വിമതവിഭാഗം ജോസഫ് മാർ ഗ്രിഗോറിയോസ് നിയമ നടപടി നേരിടുന്ന കാര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ മറക്കരുത്.സമാന്തരഭരണത്തിന് പരമോന്നത കോടതി തന്നെ അന്ത്യം കുറിച്ചിട്ടും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ക്രൈസ്തവസാക്ഷ്യത്തിന് ചേർന്നതല്ലെന്ന് ഓർത്തഡോക്സ് സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ പ്രതികരിച്ചു.
മലങ്കരസഭയുടെ ആറ് പള്ളികൾ സംബന്ധിച്ച കേസ് മാർച്ച് 13ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി പള്ളികളിൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി സംശയിക്കുന്നു. ഇത്തരം കെണികളിൽ വീഴാതെ വിശ്വാസികൾ ജാഗ്രതപാലിക്കണമെന്നും സഭ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.