തിരുവല്ല : ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ ഇന്ന് (26) സമാപിക്കും. സമാപന പടയണി ചടങ്ങുകൾ രാത്രി ആരംഭിച്ച് നാളെ (27) പുലർച്ചെ അവസാനിക്കും. നാളെ പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത മഹാ ഭൈരവി ക്കോലം കളത്തിലെത്തും. തടികൊണ്ടുള്ള ചാടിൽ പ്രത്യേകം നിർമ്മിച്ച ചട്ടത്തിലാണ് മഹാ ഭൈരവിക്കോലം എഴുന്നള്ളിക്കുന്നത്.
ഇന്നലെ രാത്രി മുതൽ മഹാ ഭൈരവിക്കൊലം വരയ്ക്കുന്ന ജോലികൾ ആരംഭിച്ചു. കോലം വരയ്ക്കുന്ന പച്ചപ്പാളകൾ തുന്നിച്ചേർക്കുന്നതിനായി കമുകിൻ തടി കീറിയ വാരികളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തയ്യാറാക്കുന്ന ജോലികളും ആരംഭിച്ചു.
ഓതറ സമാപന പടയണിയും ദേവിയുടെ എഴുന്നള്ളത്തും നടക്കുന്നത് ഇന്നാണ്. രാവിലെ മുതൽ ക്ഷേത്രത്തിൽ നിറപറ സമർപ്പണത്തിന് ഒട്ടേറെ ഭക്തർ എത്തി തുടങ്ങി. രാവിലെ 6 ന് സൗന്ദര്യ ലഹരി പാരായണം, 7 ന് ഭാഗവത പാരായണം, 9 ന് നവകം, തുടർന്ന് ഉച്ചപൂജ ശ്രീഭൂതബലി, സോപാന സംഗീതം എന്നിവ നടന്നു വരുന്നു. ഏലൂർ ബിജു സോപാന സംഗീതം അവതരിപ്പിക്കും.
വൈകിട്ട് കാഴ്ചശ്രീബലി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പഴയകാവിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്രയും പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് എത്തും. പടിഞ്ഞാറ്റോതറ വെളിയംപള്ളിൽ കളരിയിൽ നിന്നും കല്ലിശ്ശേരി വൈശ്യത്തിൽ കുടുംബത്തിൽ നിന്നും ഉള്ള കൊടിയും കുടയും ഘോഷയാത്രകളും ഇന്ന് വൈകിട്ടോടെ ക്ഷേത്രത്തിലെത്തും.
വൈകിട്ട് 4ന് യുവജനോത്സവ പ്രതിഭകളും കല്ലൂപ്പാറ പാഠശാല വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്, 5.30ന് ഓതറ അനുഷ്ടാന ദ്രാവിഡ ഫോക്‌ലോർ സെന്റർ അവതരിപ്പിക്കുന്ന വാണിയക്കോലം. മയൂര നൃത്തം അവതരണം, പഴയകാവിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്ര വരവ്, എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം വേലകളിയും തുടർന്ന് സേവയും കേളികൊട്ടും നടക്കും.
രാത്രി വിളക്കിനെഴുന്നള്ളത്തിന് ശേഷം തൻകര വരവ്, ബന്ധുക്കര വരവ് എന്നിവ നടക്കും. മംഗലം, ഇടനാട്, മേപ്രം തുടങ്ങിയ കരകളാണ് ബന്ധുക്കരകൾ. ഓതറയാണ് തൻകര.രാത്രി പന്ത്രണ്ട് മണിയോടെ തപ്പ് കൊട്ട്, താവടി, പുലവൃത്തം തുടങ്ങിയ ചടങ്ങുകളോടെ പടയണിയിലെ കോലം തുള്ളൽ ആരംഭിക്കും. നേരം പുലരുമ്പോൾ മഹാഭൈരവിക്കോലം എഴുന്നള്ളത്ത് നടക്കും.






