തിരുവല്ല : സെക്യൂരിറ്റി ഗാർഡ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനായി നൽകിയ നിവേദനത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ രാജേഷ് നെടുമ്പ്രം ആവശ്യപ്പെട്ടു.
2025 ഫെബ്രുവരി മാസത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ മറുപടി നൽകിയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് എട്ടു മണിക്കൂർ ജോലിക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുള്ളതും, ഓവർടൈം ഡ്യൂട്ടിക്കുള്ള അധിക വേതനം , ക്ഷാമബത്ത തുടങ്ങിവയ്ക്കും അർഹതയുണ്ടെന്നും , ഇരിപ്പിട സൗകര്യം, മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണത്തിനായി കുട, കുടിവെള്ളം തുടങ്ങിയവ ഒരുക്കേണ്ട ചുമതല തൊഴിലുടമയ്ക്കാണെന്നും ലേബർ കമ്മീഷണർ നൽകിയ മറുപടിയിലുണ്ട്.
സ്‌കാഡ് പരിശോധന നടത്തി വീഴ്ച വരുത്തുന്ന തൊഴിലുടമയ്ക്കെതിരെ പ്രോസിക്യൂഷൻ ക്ലെയിം പെറ്റിഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ് ലേബർ കമ്മീഷണറുടെ കത്തിലുള്ളത്.
എന്നാൽ, മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രാഥമിക വിജ്ഞാപനത്തിൽ ഓവർടൈം ഡ്യൂട്ടി അലവൻസ് കൂടി പ്രത്യേകം നിശ്ചയിക്കണം, സെക്യൂരിറ്റി ഗാർഡുകൾക്ക് സൗജന്യ പരിശീലനം, സൗജന്യ യൂണിഫോം, സാലറി അഡ്വാൻസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട് എന്ന് സംഘടനയുടെ സെക്രട്ടറിക്ക് ലഭിച്ച കത്തിൽ പറയുന്നു.
വിലവർധനവ് അടക്കം വിവിധ മേഖലയിൽ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളിൽ ബുദ്ധിമുട്ടുന്ന സെക്യൂരിറ്റി ഗാർഡുകൾക്ക് അധികസമയം ജോലി എടുത്താലും തുച്ഛമായ വേതനവും തൊഴിൽ സുരക്ഷിത ഇല്ലായ്മയും മൂലം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.