വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി.ആടിനെ കൊന്നതിന് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു.
ഈ മാസം 7നാണ് അമരക്കുനിയിൽ കടുവയെ ആദ്യം കണ്ടത് .തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. രാത്രി മുഴുവൻ ആർആർടി, വെറ്ററിനറി സംഘങ്ങൾ കടുവയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.