ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ ജെയിൻ,വൈഷ്ണവി ഡയറി സിഇഒ അപൂർവ വിനയ് കാന്ത് ചൗഡ, എആർ ഡയറി എംഡി രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്.
വൈഷ്ണവി ഡെയറിയുടെ പ്രതിനിധികളാണ് നെയ്യ് വിതരണത്തിന് എആർ ഡയറിയുടെ പേരിൽ ടെൻഡർ എടുത്തത്. വ്യാജ രേഖകളും സീലുകളും ഉപയോഗിച്ചാണ് ടെൻഡർ നടപടികളിൽ വൈഷ്ണവി ഡയറി കൃത്രിമം കാണിച്ചത്. ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ ശേഷിയില്ലാത്തതിനാൽ റൂർക്കിയിലെ ഭോലെ ബാബ ഡെയറിയിൽ നിന്ന് നെയ്യ് ലഭിച്ചെന്ന് അവകാശപ്പെട്ട് വ്യാജരേഖകൾ സൃഷ്ടിക്കുകയും ചെയ്തു .
ആരോപണങ്ങൾ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകിയത്. രണ്ട് സിബിഐ ഉദ്യോഗസ്ഥരും രണ്ട് ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഒരു പ്രതിനിധിയും ഉൾപ്പെട്ടതാണ് എസ്ഐടി.