പത്തനംതിട്ട : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്ന കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറാണ്. കടമ്പനാട് വടക്ക് മലയിലരികത്ത് തുഷാര മന്ദിരം തുളസിധരൻപിള്ള (77)യെ ഈ വർഷം ജൂൺ നാലിനാണ് കാണാതായത്.
കടമ്പനാട് കെ ആർ കെ പി എം സ്കൂളിന്റെ ബസിലെ ഡ്രൈവറാണ് ഇദ്ദേഹം. ബസ് കടമ്പനാട് കുഴിയാലയിൽ വച്ച് 4 ന് രാവിലെ 11.15 ന് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയും ഓട്ടോയിൽ യാത്രചെയ്ത പുരുഷനും സ്ത്രീക്കും ഗുരുതര പരിക്കുകൾ സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പരിക്കേറ്റ ശിവാനന്ദൻ മരിച്ചു. അപകടം നടന്നയുടൻ തുളസിധരൻപിള്ളയെ സ്ഥലത്തുനിന്നും കാണാതായി. ഏനാത്ത് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.
ഏഴാം തിയതി മകൾ തുഷാര നൽകിയ മൊഴിപ്രകാരമാണ് ഏനാത്ത് പോലീസ് കാണാതായതിന് കേസ് എടുത്തത്. തുളസിധരൻപിള്ളയെ കാണാതാവുമ്പോൾ ധരിച്ചിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഫുൾകൈ ഷർട്ടും വെള്ളമുണ്ടുമായിരുന്നു, വെള്ളത്തോർത്തും ധരിച്ചിരുന്നു. അന്നത്തെ എസ് ഐ വിജിത് കെ നായരാണ് മൊഴിവാങ്ങി കേസെടുത്തത്.
പ്രാഥമികമായി ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി, ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ 16 അംഗ പ്രത്യേകസംഘം തുളസിധരൻ പിള്ളക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി അന്വേഷണം തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടൂർ ഡി വൈ എസ് പി (ഫോൺ 9497990034), എസ് എച്ച് ഓ ഏനാത്ത് (9497947142), ഏനാത്ത് പോലീസ് സ്റ്റേഷൻ ( 9497908364) നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.