കൊച്ചി : ഏകീകൃത കുർബാന തർക്കത്തിന്‍റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് മേരീസ് ബസിലിക്കയിൽ അന്യായമായി സംഘടിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഹൈക്കോടതിയെ സമീപിച്ചു. സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരുവിഭാഗം ആളുകൾ ബസിലിക്കയിൽ തുടരുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബസിലിക്കയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. ബസിലിക്കയ്ക്കുള്ളിൽ ‘ഒരു പള്ളി ഒരു കുർബാന’ എന്ന പേരിൽ ഒരു വിഭാഗം പ്രാർഥനാ പ്രതിഷേധം നടത്തിവരികയാണ്. ഏകീകൃത കുർബാന നടപ്പിലാക്കണമെന്നതാണ് ഈ പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം ഇതിനിടെ, ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുള്ളതും തർക്കങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്.
ഏകീകൃത കുർബാന നടപ്പിലാക്കണമെന്നതായിരുന്നു സിനഡ് തീരുമാനം. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളും പുരോഹിതരും ഈ തീരുമാനത്തെ അംഗീകരിക്കാത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. നിലവിൽ പള്ളിക്കകത്ത് തുടരുന്നവരെ ഒഴിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്.
ബസിലിക്കയിൽനിന്ന് പ്രതിഷേധക്കാരെ മാറ്റാൻ പോലീസിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.





