തിരുവല്ല: ഓണത്തിന് സ്വന്തം മുറ്റത്ത് പച്ചക്കറി എന്ന ലക്ഷ്യത്തോടെ കുറ്റൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വിതരണത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് നിർവഹിച്ചു.
കുറ്റൂർ കൃഷി ഭവൻ ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ താരാ മോഹൻ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ്മാരായ ദീപിക എം.കെ, സ്മിത ജേക്കബ്, പ്രീയ ഡി കുറുപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി കർഷകരും സന്നിഹിതരായിരുന്നു.
4 ഇനം തൈകൾ സൗജന്യമായി ലഭിക്കും. വെണ്ട, മുളക്, തക്കാളി, വഴുതന എന്നീ പച്ചക്കറികളുടെ ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് വിളവെടുക്കാൻ പറ്റുന്ന രീതിയിൽ 45-60 ദിവസം പ്രായമുള്ള ആരോഗ്യമുള്ള തൈകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ വീട്ടുമുറ്റ കൃഷിയിലൂടെ കുടുംബത്തിന്റെ പച്ചക്കറി ആവശ്യം സ്വയം നിറവേറ്റുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലെന്ന് കൃഷി ഓഫീസർ താരാ മോഹൻ പറഞ്ഞു. കുറ്റൂർ പഞ്ചായത്ത് പരിധിയിലുള്ള കർഷകർക്ക് അപേക്ഷ നൽകി തൈകൾ കൈപ്പറ്റാം. അപേക്ഷയോടൊപ്പം നിലവിലെ കരം അടച്ച രസീത് ഹാജരാക്കേണ്ടത് നിർബന്ധമാണ്.





