ന്യൂഡൽഹി : പാക് അധീന കശ്മീരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്കരണമാവശ്യപ്പെട്ട് നടന്ന ജനകീയപ്രതിഷേധങ്ങൾ പാക് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം.
പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കം.പോലീസ് വെടിവെപ്പിൽ തങ്ങളുടെ 14 അംഗങ്ങൾ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി(ജെ.എ.എ.സി.) പറഞ്ഞു.
അതേസമയം , മേഖലയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്‌ക്കാനും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാനുമുള്ള കപടശ്രമം മാത്രമാണെന്നും ഇന്ത്യ ആരോപിച്ചു. ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.





