ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 ഞായറാഴ്ച (നാളെ) ആരംഭിക്കും.ഇന്ന് രാവിലെ 8.30 ന് പാചക ശാലയിൽ വള്ളസദ്യയ്ക്ക് മുന്നോടിയായി അടുപ്പിൽ അഗ്നി പകരും. ആദ്യം പാൽപ്പായസം തയ്യാറാക്കി ഭഗവാന് നിവേദിക്കുന്നതോടെ പാചകശാല സജീവമാകും. ആദ്യ ദിവസമായ നാളെ 10 പള്ളിയോടങ്ങൾക്കാണ് വഴിപാട് വള്ളസദ്യ നടക്കുന്നത്.
നാളെ മുതൽ വള്ളസദ്യക്കാലം ആരംഭിക്കുന്നതോടെ പാർഥസാരഥി ക്ഷേത്രത്തിൽ ദർശനത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സെപ്തംബർ 16 വരെ നീണ്ടുനിൽക്കുന്ന 72 ദിവസത്തെ ഓണാഘോഷ ചടങ്ങുകളുടെ ഭാഗമായാണ് വള്ളസദ്യ നടക്കുന്നത്.
ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യദിന ചടങ്ങുകളിൽ പങ്കെടുക്കും. പള്ളിയോട സേവാസംഘത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 500-ഓളം വള്ളസദ്യകൾ ഭക്തർ വഴിപാടായി ബുക്ക് ചെയ്തു കഴിഞ്ഞു. ഈ സീസണിൽ ആകെ 550-ലധികം സദ്യകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിലെ 51 പള്ളിയോടങ്ങൾ ഇത്തവണ വള്ളസദ്യകളിൽ പങ്കെടുക്കും. ഭക്തർക്ക് വള്ളസദ്യയിൽ പങ്കെടുക്കാൻ പ്രത്യേക പാസുകൾ ലഭ്യമാണ്. 300 രൂപയാണ് നിരക്ക്. തെക്കേടത്ത് ഇല്ലം സദ്യാലയത്തിൽ നിന്ന് തിങ്കളാഴ്ച മുതൽ ഈ പാസുകൾ ലഭിക്കും. കൂടാതെ കെ എസ്ആആർടിസി ബജറ്റ് ടൂറിസം വഴിയും പാസുകൾ ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച (നാളെ ) രാവിലെ 7 ന് ക്ഷേത്ര കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ നെൽപ്പറ നിറയ്ക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പള്ളിയോടങ്ങളിൽ എത്തിയവർ വഞ്ചിപ്പാട്ടുകളോടെ എത്തി ദേവന് തുഴയും മുത്തുക്കുടയും സമർപ്പിച്ച ശേഷം ഊട്ടുപുരയിലേക്ക് നീങ്ങും.വള്ളപ്പാട്ടിലൂടെ വള്ളക്കാർ ചോദിക്കുന്ന 44-ലധികം വിഭവങ്ങൾ ഒട്ടും കുറയാതെ വിളമ്പുക എന്നതാണ് വള്ളസദ്യയുടെ പ്രധാന ആചാരം.
പള്ളിയോടങ്ങൾ എത്തുന്ന പമ്പാനദിയിൽ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദുരന്ത പ്രതികരണ സേന ആറന്മുളയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ തുഴച്ചിൽക്കാർക്ക് രണ്ട് മാസത്തെ പ്രത്യേക ഇൻഷുറൻസ് പരിരക്ഷയും പള്ളിയോട സേവാസംഘം ഉറപ്പാക്കിയിട്ടുണ്ട്.





