Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaനീർവിളാകം റോഡ്...

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് – കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട പോലും അസാധ്യമായ വിധത്തിൽ റോഡാകെ പൊട്ടി പൊളിഞ്ഞ നിലയിലാണ്. പൂർണ്ണമായും തകർന്ന റോഡിന്റെ പുനരുദ്ധാരണം വിവിധ കാരണങ്ങളാൽ വൈകുന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരണം.

നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള 1420 മീറ്റർ ദൂരം ബിഎം ബിസി നിലവാരത്തിൽ പുനർ നിർമ്മിക്കുവാൻ ആദ്യം ഒരു കോടി വകയിരുത്തി പണി ടെണ്ടർ ചെയ്തിരുന്നു. പിന്നീട് ജലജീവൻ മിഷനിൽ നിന്ന് നൽകിയ 47 ലക്ഷം കൂടി ചേർത്ത് അടങ്കൽ തുക 1. 47 കോടിയാക്കി. ടെണ്ടർ എടുത്ത കരാറുകാരൻ എഗ്രിമെന്റ് വെച്ച് പണി ചെയ്യാതെ ആയിട്ട് ഒരു വർഷത്തിലേറെയായി. ഈ സാഹചര്യത്തിൽ നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെണ്ടർ വിളിച്ച് കരാറുകാരനെ കണ്ടെത്തി ഉടൻ പണി നടത്തണമെന്നാണ്  ആവശ്യം.

റോഡിന്റെ ലെവെൽസ് എടുത്ത ശേഷം ആണ് കരാറുകാരൻ കോൺട്രാക്ട് ലൈസൻസ് പോലും പുതുക്കാതെ പിൻവാങ്ങിയത്. ഇദ്ദേഹത്തെ ഈ ജോലിയിൽ നിന്ന് വിടുതൽ ചെയ്ത് കരിമ്പട്ടികയിൽ പെടുത്തി പുതിയ ടെണ്ടർ വിളിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയമാണ് അവലംബിച്ചിട്ടുള്ളത് എന്നാണ് നാട്ടുകാരുടെ പരാതി . മന്ത്രിമാരായ വീണാജോർജ്ജിനും മുഹമ്മദ് റിയാസീനും പൊതുമരാമത്തു ഉന്നത ഉദ്യോഗസ്ഥർക്കും ഈ ആവശ്യം ഉന്നയിച്ച് ഒട്ടേറെ പരാതികൾ നാട്ടുകാർ നൽകിയിരുന്നു.

ശബരിമല പാതയായ സ്റ്റേറ്റ് ഹൈവേ -10, മാവേലിക്കര – കുമ്പഴ റോഡിന്റെ അനുബന്ധ പാതകൂടിയാണ് നീർവിളാകം റോഡ്. പുത്തൻകാവ് മുതൽ മാലക്കര വരെ എംകെ റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ച് വിടുന്നത് നീർവിളാകം വഴിയാണ്. നിലവിൽ അടിയന്തിര ആവശ്യത്തിന് ഒരു ഓട്ടോ റിക്ഷ പോലും വിളിച്ചാൽ വരാത്ത സ്ഥിതിയാണ്. കക്ഷി രാഷ്ട്രീയ ഭേദമെന്യേയാണ് നാട്ടുകാർ ഒറ്റക്കെട്ടായി ഇപ്പോൾ സമര രംഗത്ത് ഇറങ്ങാൻ തീരുമാനിച്ചത് . അവസാനം ഈ റോഡിന്റെ ടാറിംഗ് നടത്തിയത് 2012 ലാണ്. ഒട്ടേറെ തവണ പ്രളയം മുക്കിയ ഈ പാതയിൽ ഇപ്പോൾ മുഴുവൻ കുഴികളാണ്. പുത്തൻകാവ് – കിടങ്ങന്നൂർ പാതയിൽ നീർവിളാകം ഭാഗം മാത്രമാണ് കുണ്ടും കുഴിയുമായി ഉള്ളത്. ചെങ്ങന്നൂർ മണ്ഡലത്തിലെ തുലാക്കുഴി പാലം വരെയും ആറന്മുള മണ്ഡലത്തിലെ കുറിച്ചിമുട്ടം കാണിക്ക വഞ്ചി മുതലുള്ള ഭാഗവും അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തിയിട്ടുണ്ട്.നീർവിളാകം ധർമ്മശാസ്താ ക്ഷേത്രം, വിനോദ സഞ്ചാര കേന്ദ്രമായ ‘ ബാംഗ്ലൂർ റോഡ് ‘ വഴിയോര വിശ്രമ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്. റോഡ് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അടുത്തിടെ കുഴികളിൽ വാഴ നട്ടിരുന്നു.

ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആദ്യം ബന്ധപ്പെട്ട മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിവേദനം കൊടുക്കാനും നടപടികൾ താമസിക്കുന്ന പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.വാർഡ്‌ മെമ്പർ ഷീജാ പ്രമോദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി വിനോജ്,എൻഎസ്എസ് കരയോഗം സെക്രട്ടറി ആർ വസന്ത് കുമാർ, സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് എസ് മുരളി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

101 അംഗ ആക്ഷൻ കൗൺസിലും 25 അംഗ എക്സിക്യു്ട്ടീവും രൂപികരിച്ചു.
റ്റി ആർ. വാസുദേവൻ പിള്ള (രക്ഷാധികാരി),ആർ.വസന്ത് കുമാർ (പ്രസിഡന്റ്),
ഹരിറാം കുട്ടൻ (വൈസ് പ്രസിഡന്റ്),എസ്.മുരളി കൃഷ്ണൻ (സെക്രട്ടറി),
കെ.സജിത് (ജനറൽ കൺവീനർ), അശ്വതി വിനോജ്,ഷീജാ പ്രമോദ് , അലക്സ് പട്ടേരിൽ (കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു: ആളപായം ഇല്ല

തിരുവല്ല: കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം ഇല്ല. കുറ്റൂർ മധുരംപുഴ ചാലിനോട് ചേർന്നുള്ള പത്തേക്കർ വരുന്ന  പാടശേഖരത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ...

ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം

പത്തനംതിട്ട : കുട്ടികളെ രാഷ്ട്രീയത്തിൻ്റെയും ലഹരിയുടേയും ഇരകൾ ആക്കരുതെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു . ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജവഹർ ബാൽ...
- Advertisment -

Most Popular

- Advertisement -