ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ബില്ലിന് അന്തിമരൂപം നൽകുമെന്നും തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിക്ക് പകരം നരേഷ് ഗാംഗ്‌വാറിനെ നിയമിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വ്യാഴാഴ്ച അർധരാത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കഴിഞ്ഞ രണ്ടര മാസത്തിനിടെ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫലപ്രദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ പിടികൂടി ജയിലിലടച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഒരു അധ്യയന വർഷംനഷ്ടപ്പെടാതിരിക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയത്. 22 ലക്ഷം വിദ്യാർഥികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷ എഴുതാൻ കഴിഞ്ഞുവെന്നും ജൂലൈ 19ന് ഫലം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.





