അയിരൂർ : കാൽ നൂറ്റാണ്ട് മുന്നിൽകണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധയാണ് നൽകുന്നത്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇത്തവണ തീർത്ഥാടനം ഏറെ സുഗമമാക്കാൻ സാധിച്ചു.
ശബരിമലയോടനുബന്ധമായ സ്ഥലങ്ങൾ വനം വകുപ്പിൻ്റേതായതിനാൽ ചില പ്രതിസന്ധികൾ ഉണ്ടെന്നും എന്നാൽ മതാതീത തീർത്ഥാടന കേന്ദ്രമായ ശബരിമല തീർത്ഥാടനത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനാണ് വെർച്ച്വൽ ക്യൂ ബുക്കിങ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച സ്വാമി അയ്യപ്പദാസ് കുറ്റപ്പെടുത്തി
2018 ന് മുൻപും ലക്ഷക്കണക്കിന് അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്. ശബരിമലയിൽ ദിവസം ഒരു ലക്ഷം ഭക്തർ എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ ദിവസം ഒന്നരക്കോടി തീർത്ഥാടകരിലധികം എത്തിച്ചേരുന്ന മഹാകുംഭമേളയുടെ സംഘാടനം ദേവസ്വം അധികൃതർ കണ്ട് പഠിക്കണമെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ ഭാരതീയ സംസ്കാരത്തിന് ഏറെ സ്വീകാര്യത ലഭിക്കുമ്പോഴും ഇവിടെ ഭാരതീയ ഋഷി പാരമ്പര്യത്തെ അവഗണിക്കാനുള്ള പ്രവണത നിലനിൽക്കുന്നുണ്ടെന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി വർക്കിങ്ങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കരി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വി ജി തമ്പി, തിരുവല്ല അമൃതാനന്ദമയീ മoത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ, അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ, ഹിന്ദു മത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജീ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.